Site icon Fourteen Kerala – 14 Kerala News

മോഡലുകളുടെ മരണം : സൈജു തങ്കച്ചനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സൈജുവിന്റെ ഔഡി കാർ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ തെളിവെടുപ്പ് നടത്തും.

നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലെ മുഴുവൻ ആളുകളെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. സൈജുവിനെതിരായ മറ്റൊരു പരാതിയിൽ പൊലീസ് വഞ്ചന കേസും രജിസ്റ്റർ ചെയ്തിരുന്നു. നിർണായക തെളിവായ ഹാർഡ് ഡിസ്‌ക്ക് വീണ്ടെടുക്കാനായില്ലെങ്കിലും ലഭ്യമായ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിലുണ്ടായിരുന്ന ആളുകളെ കണ്ടെത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

മൂന്ന് ദിവസമായി കണ്ണങ്ങാട്ട് പാലത്തിന് സമീപമുള്ള കായലിൽ ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഹാർഡ് ഡിസ്‌ക് കായലിൽ തന്നെ ഉണ്ടെന്ന് ഉറപ്പിക്കുന്ന മൊഴിയാണ് മത്സ്യ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പൊലീസിന് ലഭിച്ചിരുന്ന മൊഴി. എന്നാൽ ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷവും ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ പൊലീസ് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.

Exit mobile version