Site icon Fourteen Kerala – 14 Kerala News

ഷിരൂര്‍ ദൗത്യം; ഡ്രെഡ്ജർ എത്തിക്കുന്നതിന് മുന്നോടിയായി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് നാവികസേന

ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ ഗാംഗാവലി പുഴയില്‍ അടിയൊഴുക്ക് പരിശോധിച്ച് നാവിക സേന. പുഴയുടെ അടിത്തട്ടില്‍ പരിശോധനക്ക് ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ മുന്നോടിയായാണ് പരിശോധന. പുഴയിലെ അടിയൊഴുക്കിന്റെ നിലവിലെ സാഹചര്യം നാവിക സേന ഉത്തര കന്നഡ ജില്ലാ ഭരണ കൂടത്തിന് കൈമാറും. ഇതനുസരിച്ചാകും കര്‍ണാടക സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക.

അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ ഉടന്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എം എല്‍ എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പുഴയിലെ ഒഴുക്കും കാലാവസ്ഥയും അനുകൂലമാണെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മറ്റു സാങ്കേതിക തടസങ്ങളില്ല.

പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 16ാം തീയതിയായിരുന്നു ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തി വെച്ചത്. ഓഗസ്റ്റ് 16 ന് തിരച്ചില്‍ നിര്‍ത്തിവെക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അടിയൊഴുക്ക് ഇപ്പോള്‍ പുഴയില്‍ ഉള്ളതായാണ് വിവരം. അടി ഒഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നില്‍ക്കുന്ന ഘടകം. ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ ഉള്‍പ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ 11പേര്‍ മരണപ്പെട്ടിരുന്നു.

Exit mobile version