Site icon Fourteen Kerala – 14 Kerala News

മലയാളിയുടെ 46 ലക്ഷം കൊണ്ടുപോയി, പണി മുഴുവൻ ടെലഗ്രാം വഴി, പ്രതീക്ഷിക്കാതെ കേരള പൊലീസ് എത്തി, പ്രതി അറസ്റ്റിൽ

പത്തനംതിട്ട: ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് കേരള പൊലീസ് പിടികൂടി. 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്.
ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഭോപ്പാലിൽ വെച്ച് പൊലീസ് സംഘം മാനവേന്ദ്ര സിംഗിനെ പിടികൂടിയ ദൃശ്യങ്ങൾ പുറത്തുവന്നു.

അതിസാഹസികമായാണ് പൊലീസ് സംഘം പ്രതിയെ വലയിലാക്കി പിടികൂടിയത്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ആറന്മുള സ്വദേശിയായ പരാതിക്കാരനെ ക്രിപ്റ്റോ ട്രേഡിംഗിന് എന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തി.
ഇരട്ടി ലാഭം കിട്ടുമെന്നായിരുന്നു വാഗ്ദാനം. 100 ഡോളറിന് 24 മണിക്കൂറിൽ 1000 ഡോളർ തിരികെ എന്നായിരുന്നു തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. അങ്ങനെ പലതവണയായി 46 ലക്ഷം രൂപ അടിച്ചെടുത്തു. പിടിയിലായ മാനവേന്ദ്രസിംഗിന്‍റെയും കൂട്ടുപ്രതികളുടെയും അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ട്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാണ്.

Exit mobile version