ലഖ്‌നൗ: ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാന നഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഇന്ന് ഹാജരാകും.
2018ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിച്ചുവെന്ന് ചൂണ്ടികാട്ടി ബിജെപി പ്രാദേശിക നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തത്.
കോടതിയിൽ ഹാജരാകാൻ രാഹുല്‍ ലഖ്‌നൗവിലെത്തിയിട്ടുണ്ട്. ഇതിനകം തന്നെ പന്ത്രണ്ട് തവണ ഹിയറിങ്ങുകൾ നഷ്‌ടപ്പെടുത്തിയതിനാൽ മൊഴിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് സുൽത്താൻപൂർ കോടതി രാഹുലിനെ അറിയിച്ചിരുന്നു.പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പാർലമെൻ്ററി ചുമതലകൾ കാരണമാണ് ജൂലൈ രണ്ടിന് രാഹുൽ ഗാന്ധി ഹാജരാകാതിരുന്നതെന്ന് മുൻ വിചാരണയിൽ രാഹുലിൻ്റെ അഭിഭാഷകൻ കാശി പ്രസാദ് ശുക്ല കോടതിയെ അറിയിച്ചിരുന്നു.