Site icon Fourteen Kerala – 14 Kerala News

പേരൂര്‍ക്കട ദത്തുവിവാദം; കുഞ്ഞിന്റെ വൈദ്യപരിശോധനയും ഡിഎന്‍എ ടെസ്റ്റും ഇന്ന്

പേരൂര്‍ക്കട ദത്തുവിവാദത്തില്‍ അനുപമയുടേതെന്നുകരുതുന്ന കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്നുണ്ടായേക്കും. അതിനുശേഷമാകും ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികള്‍ തുടങ്ങുക. കുഞ്ഞിനെ തിരികെ ലഭിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ല്യുസിക്ക് ഇന്ന് റിപ്പോര്‍ട്ടുനല്‍കും. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരുഃഅടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക.

കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിനെ ഹാജരാക്കാന്‍ അനുപമയ്ക്കും അജിത്തിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കും സിഡബ്ല്യുസി നോട്ടിസ് നല്‍കും.

ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാന്‍ പോകുന്നത്. ഫലം അനുകൂലമായാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും. കുഞ്ഞിനെ ലഭിച്ചാല്‍ സമര രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം.

Exit mobile version