Site icon Fourteen Kerala – 14 Kerala News

ഡിഎൻഎ ഫലം വന്നു, ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് കണ്ടെത്തിയെന്ന് പൊലീസ്

മുംബൈ: മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്.
ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാ​ഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നുള്ള ഡിഎൻഎ റിപ്പോർട്ടിൽ ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ രക്തസാമ്പിളുമായി വിരൽത്തുമ്പ് പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു.
ജീവനക്കാരൻ ഐസ്‌ക്രീം ബോക്‌സിൻ്റെ മൂടി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വിരൽ മെഷീനിൽ കുടുങ്ങി പാക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് നി​ഗമനം.

ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയ വ്യക്തി ആരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കും. ജൂൺ 12നാണ് മലാഡ് ആസ്ഥാനമായുള്ള ഡോക്ടർ ബ്രണ്ടൻ ഫെറാവോ എന്നയാൾ ഡെലിവറി ആപ്പ് വഴി മൂന്ന് യുമ്മോ ഐസ്ക്രീമുകൾ ഓർഡർ ചെയ്തത്. ഇതിലൊന്നിലാണ് മനുഷ്യ വിരലിന്റെ ഭാ​ഗം കണ്ടെത്തിയത്.തുടർന്ന് യുമ്മോയുടെ സോഷ്യൽ മീഡിയ പേജിൽ പരാതി ഉന്നയിച്ചു. എന്നാൽ പിന്നീട് പ്രതികരണം ഉണ്ടാകാഞ്ഞതോടെ ഇയാൾ മലാഡ് പൊലീസിനെ സമീപിച്ചു.
ജൂൺ 13നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലാഡിലെ ഗോഡൗണിൽ നിന്നാണ് ഐസ്ക്രീം എത്തിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ഒരു മാസം മുമ്പ് ഐസ്ക്രീം നിർമ്മിച്ച ഇന്ദാപൂരിൽ പൊലീസ് സംഘം എത്തി.

ജീവനക്കാരന്റെ പരുക്കിനെ കുറിച്ച് മനസ്സിലാക്കുകയും സംഭവം ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തി. തുടർന്നാണ് ഡിഎൻഎ പരിശോധനക്ക് സാമ്പിൾ അയച്ചത്.

Exit mobile version