Site icon Fourteen Kerala – 14 Kerala News

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ ; ഭക്ഷ്യവിഷ ബാധയെന്ന് സംശയിച്ച് ചികിത്സ നടക്കുന്നതിനിടെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ച വളയം സ്വദേശിനി സ്കൂൾ വിദ്യാർത്ഥി ദേവ തീർത്ഥയുടെ മരണം വിഷം ഉള്ളിൽ ചെന്നതാണെന്നാണ് സൂചന.കൊളവല്ലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ അമ്മയുടെ പൊയിലൂരിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂൾ ബാഗിൽ നിന്ന് എലിവിഷത്തിൻ്റെ ഭാഗവും നോട്ട് ബുക്കിൽ ആത്മഹത്യകുറിപ്പും കണ്ടെത്തി.തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊളവല്ലൂർ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്താനായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ് ദേവതീർത്ഥ . വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അമ്മയോടൊപ്പം കുറച്ചുകാലമായി പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീർത്ഥ . രാവിലെ വൈകിട്ടും അച്ഛൻ മക്കളെ സ്കൂളിലേക്കും വീട്ടിലേക്കും കൊണ്ടു വിടുകയാണ് പതിവ്.
ഛർദ്ദിലും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു. രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.ഫ്രൂട്ടിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എലിവിഷത്തിൻ്റെ അംശം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ദേവതീർത്ഥയ്ക്ക് ഒരു സഹോദരിയാണുള്ളത്.

Exit mobile version