Site icon Fourteen Kerala – 14 Kerala News

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം; ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാറ്റിനെ ഇന്ന് ചോദ്യം ചെയ്യും. വൈകിട്ട് നാലുമണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മോഡലുകള്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇനിയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഒളിപ്പിച്ചുവെന്ന് ജീവനക്കാരന്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോയി വയലാറ്റിനെ ചോദ്യം ചെയ്യുന്നത്. അതേസമയം കേസിലെ പ്രതിയായ അബ്ദുള്‍ റഹ്മാന് ആരോഗ്യ സ്ഥിതി പരിഗണിച്ച് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം. സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

Exit mobile version