Site icon Fourteen Kerala – 14 Kerala News

മഴക്കെടുതി; പ്രാഥമിക നഷ്ടം 400 കോടി, ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം: കൃഷിമന്ത്രി

സംസ്ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. മഴയിൽ കൃഷി നാശമുണ്ടായവർക്ക് ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

നഷ്ടപരിഹാര അപേക്ഷ ഓൺലൈൻ വഴി നൽകേണ്ടത് നിർബന്ധമാണെന്നും കൃഷിക്കാർ സമർപ്പിക്കുന്ന നാശനഷ്ട ഫോട്ടോ അംഗീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് കൃഷിമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2018-ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായി അദ്ദേഹം അറിയിച്ചിരുന്നു. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version