Site icon Fourteen Kerala – 14 Kerala News

വിജയമില്ലാതെ മടക്കം; സുനില്‍ഛേത്രിക്ക് സാള്‍ട്ട്‌ലേക്കില്‍ വീരോചിത വിരമിക്കല്‍

ഒന്നര ദശകത്തോളം മൈതാനങ്ങളെ ത്രസിപ്പിച്ച ആ കാലുകള്‍ക്കിനി വിശ്രമം. ലോക കപ്പ് യോഗ്യത റൗണ്ടില്‍ കുവൈറ്റുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുന്നില്‍ നിന്ന് നയിച്ചിട്ടും ഗോളുകള്‍ മാത്രം അകന്ന മത്സരം വിരസവുമായിരുന്നു. നീലക്കുപ്പായത്തില്‍ 94 ഗോളടിച്ച ഛേത്രിക്കും തന്റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഫിഫ റാങ്കിങില്‍ 139-ാം സ്ഥാനത്തുള്ള കുവൈറ്റ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു. ഇന്ത്യയേക്കാളും അവസരങ്ങള്‍ സൃഷ്ടിച്ചതും കുവൈത്ത് ആിരുന്നു. ആദ്യ പകുതിയില്‍ അവസരങ്ങള്‍ ഏറെയുണ്ടായിട്ടും ഫിനിഷിംഗിലെ പോരായ്മ ഇരുടീമുകള്‍ക്കും വേണ്ടുവോളം കണ്ടു. ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.

ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു ടീമുകള്‍ക്കും മുതലാക്കാന്‍ കഴിയാതിരുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസത്തിന് വിട പറയാന്‍ ഗ്യാലറിയാകെ നിറഞ്ഞുകവിഞ്ഞിരുന്നു. മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി മൈതാനം വിട്ടത്. കവൈറ്റിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണായകമായി.അവസാന മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈറ്റിനാകട്ടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.

Exit mobile version