തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കയ്യൊഴിഞ്ഞു എന്ന ശബ്ദ രേഖ പുറത്ത് വന്നു. പി കെ ശ്രീമതിയും അനുപമയും തമ്മിലെ സംഭാഷണമാണ് പുറത്തു വന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. നേതാക്കൾ നേരത്തെ അറിഞ്ഞിട്ടും ഇടപെടാത്തതിൽ വേദന ഉണ്ടെന്ന് അനുപമ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.
ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്.
