Site icon Fourteen Kerala – 14 Kerala News

ദത്ത് വിവാദം; അനുപമ വീണ്ടും സമരത്തിൽ; ഷിജുഖാനേയും CWC ചെയർപേഴ്സണെയും മാറ്റണമെന്നാവശ്യം

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിൽ. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.ഇരുവരും ചേർന്നാണ് താൻ ജീവിച്ചിരിക്കുമ്പോൾ തൻ്റെ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് അനുപമ ആരോപിക്കുന്നു. 

ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരം. 

ദത്ത് വിഷയത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. സർക്കാർ ആദ്യം പറ‌ഞ്ഞത് പോലെയല്ല അന്വേഷണം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും തുടക്കം മുതൽ അനുപമ വ്യക്തമാക്കിയിരുന്നു. 

ഇന്നലെ അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്. കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ ഏറ്റെടുത്ത് സര്‍ക്കാര്‍ സംരക്ഷണയിലാക്കണമെന്നും അനുപമ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. 

കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതൽ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നപടികള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. 

Exit mobile version