Site icon Fourteen Kerala – 14 Kerala News

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകൾ സ്വീകരിക്കും; മുഖ്യമന്ത്രി

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നദികളിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ നീക്കം ചെയ്യാനുള്ള പരിപാടിയും സര്‍ക്കാര്‍ നടപ്പാക്കിവരുന്നു. സൗരോര്‍ജ്ജോത്പാദനത്തിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികളും വരുത്തി. റി ബില്‍ഡ് കേരളയുടെ ഭാഗമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം തടയാനും ദുരന്തപ്രതിരോധ ശേഷിയുള്ള കേരള നിര്‍മ്മിതി ലക്ഷ്യമിട്ടുകൂടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭാവി പ്രവര്‍ത്തനം

കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍

· പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാനമാണ് കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുക എന്നത്. ഇതനുസരിച്ചുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുകയാണ്.

· ഇത് പരിശോധിച്ചാല്‍ ഹരിതഗ്രഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്തത് ഊര്‍ജ്ജ മേഖലയാണെന്ന് കാണാം. അതുകൊണ്ട് ആ മേഖലയില്‍ ഇടപെടുന്നതിനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

· സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്.

· പരമ്പരാഗതമായ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിച്ച് ചെറുഗ്രാമങ്ങള്‍ക്കും ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന മൈക്രോ പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

· വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണം ഊര്‍ജ്ജകാര്യക്ഷമമായ ഉപകരണങ്ങളുടെ അഭാവമാണ്. ഇത് കണക്കിലെടുത്ത് ചില നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

· നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ ഊര്‍ജ്ജഓഡിറ്റിംഗ് നിര്‍ബന്ധമാക്കുന്നതിനും ഉപഭോഗം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ഇതില്‍ പ്രധാനമാണ്.

· പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാകട്ടെ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള നിര്‍മ്മണത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.

· തെരുവുവിളക്കുകള്‍ എല്‍ ഇ ഡി യിലാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും.

· ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി ഇ-മൊബിലിറ്റി നയം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കും.

· സി എന്‍ ജി / ഹൈഡ്രജന്‍ പവര്‍ / ബയോ ഫ്യൂവല്‍ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
· സൈക്കിളുകളുടെ രൂപത്തിലുള്ള മോട്ടൊറൈസ്ഡ് അല്ലാത്ത ഗതാഗത സംവിധാനങ്ങള്‍ പ്രാത്സാഹിപ്പിക്കും.

· മണ്ണിനും നിലവിലുള്ള പരിസ്ഥിതിക്കും ദോഷംവരുത്താത്ത കൃഷിരീതികള്‍ കൊണ്ടുവരും.

· പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

· ജൈവമാലിന്യത്തിന്റെ സംസ്‌കരണത്തിലൂടെ ഹരിതഗ്രഹ വാതകങ്ങളുടെ വര്‍ദ്ധനവ് തടയുന്നതിനുള്ള നടപടി സ്വീകരിക്കും.

· കാര്‍ബണ്‍ ന്യൂട്രല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

· നിലനില്‍ക്കുന്ന പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനത്തില്‍ വന്നുചേര്‍ന്നിട്ടുള്ള ദൗര്‍ബല്യങ്ങളെ പരിഹരിക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിരവധി മരങ്ങള്‍ പിഴുതുമാറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

· യൂക്കാലിപ്‌സ്, അക്വേഷ്യ, വാറ്റല്‍, തുടങ്ങിയ മരങ്ങള്‍ ഇതിന്റെ ഭാഗമായി കടന്നുവന്നവയാണ്. ഇവയെ പിഴുത്മാറ്റി ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ മനസ്സിലാക്കി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. വനവത്ക്കരണ നടപടികള്‍ സ്വീകരിക്കും. റോഡിനു ഇരുവശവും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.

· ഇത് സംബന്ധിച്ച ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നയം രൂപീകരിക്കുന്നതിന് ഒരു കാബിനറ്റ് സബ് കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

Exit mobile version