Site icon Fourteen Kerala – 14 Kerala News

ജോജുവിന്റെ വാഹനം തകർത്ത കേസിൽ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; പിടിയിലാകാനുള്ളവർ ഇന്ന് കീഴടങ്ങും

നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ റിമാൻഡിലായ കൊച്ചി മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി, മനു ജേക്കബ്, ജർജസ്,ജോസ് മാളിയേക്കൽ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരണമെന്ന ജോജു ജോർജിന്റെ ഹർജി കോടതി തള്ളിയിരുന്നു.

അതേസമയം ജോജിവിന്റെ വാഹനം തകർത്ത സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് കോൺഗ്രസ് പ്രവർത്തകർകൂടി ഇന്ന് കീഴടങ്ങും. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരാണ് പിടിയിലാകുന്നുള്ളത്. ഇതിനിടെ ജോജുവിനെതിരെ മഹിളാ കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മഹിളാ കോൺഗ്രസ് നേതാക്കളുടെ പരാതി പരിഗണിക്കാത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുൻമേയർ ടോണി ചമ്മിണിയും കൂട്ടുപ്രതികളായ കോൺ​ഗ്രസ് പ്രവ‍ത്തകരും കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങിയത്.

Exit mobile version