Site icon Fourteen Kerala – 14 Kerala News

ബൈക്കപകടത്തിൽ 17-കാരന് ദാരുണാന്ത്യം, വഴിയിലുപേക്ഷിച്ച് സുഹൃത്ത്

കാരംവേലി: ടി.കെ.റോഡിൽ കാരംവേലി തുണ്ടഴത്തുണ്ടായ ബൈക്ക് അപകടത്തിൽ നഷ്ടമായത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ. മരിച്ച ഇലന്തൂർ നെല്ലിക്കാലാ പ്ലാംകൂട്ടത്തിൽ മുരുപ്പേൽ സുധീഷ് സ്‌കൂൾവിദ്യാഭ്യാസം കഴിഞ്ഞതുമുതൽ മൈക്ക്സെറ്റ് ജോലി ചെയ്യുകയായിരുന്നു പാവപ്പെട്ട കുടുംബാംഗമായ സുധീഷ്, കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന പിതാവ് രാജേഷിനെ സഹായിക്കാനായാണ് ജോലിക്കുപോയി തുടങ്ങിയത്. മൈക്ക്സെറ്റിന്റെ പണികൾ ഇല്ലാത്ത സമയത്ത് മറ്റുചില ജോലികൾക്കും പോയിരുന്നു. ഇതെല്ലാം വീട്ടിലെ പ്രാരാബ്ധങ്ങളകറ്റാൻ ഏറെ സഹായിച്ചിരുന്നു.

രാജേഷ്-സുമ ദമ്പതിമാരുടെ മുന്നുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു സുധീഷ്. ഇല്ലായ്മകളിലും എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദത്തോടെയും പെരുമാറിയിരുന്ന സുധീഷ് വിപുലമായ സുഹൃദ്ബന്ധത്തിനുടമയായിരുന്നു. സുധീഷിന്റെ മരണവാർത്ത കൂട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.ശനിയാഴ്ച രാത്രി ഒൻപതു മണിക്കുശേഷം തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലായിരുന്നു അപകടം. പത്തനംതിട്ട കുലശേഖരപതി ബിയാത്തുമ്മ പുരയിടത്തിൽ സഹദ്, സുധീഷിന്റെ വീട്ടിലെത്തി ഇയാളെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കോഴഞ്ചേരിക്കും നെല്ലിക്കാലയ്ക്കും മധ്യേ കാരംവേലി തുണ്ടഴം ഭാഗത്ത് എത്തിയപ്പോൾ വാഹനം മറിഞ്ഞു.

റോഡിൽ രക്തം വാർന്ന് കിടന്ന സുധീഷിനെ ഉപേക്ഷിച്ച് ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ച സഹദിനെ സമീപമുണ്ടായിരുന്ന നാട്ടുകാർ തടഞ്ഞുവെച്ച് ആറന്മുള പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രാജേഷ്, സുമ ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങൾ: സുജീഷ്, ശിവകുമാർ.

Exit mobile version