Site icon Fourteen Kerala – 14 Kerala News

മുല്ലപ്പെരിയാര്‍ മരംമുറിക്കലും ഇന്ധനവിലയും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയും വനംമന്ത്രിയോ അറിയാതെ ഇത്തരം ഉത്തരവ് ഇറങ്ങില്ലെന്നാണ് ആക്ഷേപം.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം ഭരണ പ്രതിപക്ഷഭേദമില്ലാതെ കേരളം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനിച്ചാല്‍ ഉത്തരവിറക്കാന്‍ ആകില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

ബേബി ഡാമിലെ മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്ന് ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. അനുമതി ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് എന്നതിന് തെളിവുണ്ടെന്നും തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version