Site icon Fourteen Kerala – 14 Kerala News

ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

ഡൽഹിയിൽ 50 ൽ അധികം സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന് ആദ്യം ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ അമ്പതോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചതായി വിവരം പുറത്തുവരുന്നത്. ഇന്നലെയും ചില സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

സ്‌കൂളുകളിൽനിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചുള്ള പരിശോധന മണിക്കൂറുകളോളം നീണ്ടു.ബോംബ് സ്‌ക്വാഡ് , അഗ്‌നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ സന്ദേശം വ്യാജമെന്ന് പോലീസ് വ്യക്തമാക്കി.

ഭീഷണി സന്ദേശത്തെ തുടർന്ന് മദർ മേരി സ്‌കൂളിൽ പരീക്ഷ പാതിവഴിയിൽ നിർത്തി.ലെഫ്.ഗവർണർ സ്‌കൂളുകൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. റഷ്യയിൽ നിന്ന് ലഭിച്ച ഭീഷണി സന്ദേശത്തിന് കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി പൊലീസിന് പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.

Exit mobile version