Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടിയുണ്ടാകും; ആന്റണി രാജു

എറണാകുളത്ത് കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകി. പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സമരം ഉപേക്ഷിച്ചിട്ട് ജീവനക്കാർ തിരികെയെത്തണം. ഡയസ്‌നോൺ സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്‌നോൺ മാനേജ്‍മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാൻ സർക്കാർ നിർദേശം വേണമെന്നും മന്ത്രി പറഞ്ഞു. ചർച്ച നടത്താനുള്ള സമയം പോലും നൽകാതെ ജീവനക്കാർ സമരത്തിലേക്ക് പോയി. ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യതയാകും. കെ എസ് ആർ ടി സി തകർന്നാൽ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കൂടുതല്‍ ജീവനക്കാര്‍ എത്തുമെന്നും സര്‍വീസ് നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് ആകെ ഇതുവരെ 113 സര്‍വീസുകള്‍ പുനസ്ഥാപിച്ചെന്നും മന്ത്രി അറിയിച്ചു. മൂന്ന് അംഗീകൃത സംഘടനകളില്‍ രണ്ട് സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറി. ഐഎന്‍ടിയുസി മാത്രമാണ് സമരത്തിലുള്ളത്. അവരുടെ രാഷ്ട്രീയം തൊഴിലാളികള്‍ മനസിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version