Site icon Fourteen Kerala – 14 Kerala News

മധ്യപ്രദേശിൽ ആറുവയസുകാരൻ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോ​ഗമിക്കുന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോ​ഗമിക്കുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

കുഞ്ഞിനു ശ്വസിക്കാനായി കുഴലിലൂടെ ഓക്സിജൻ നൽകുന്നുണ്ട്. നിരീക്ഷണത്തിനായി കിണറിനുള്ളിലേക്ക് ക്യാമറ കടത്തിവിട്ടെങ്കിലും കുട്ടിയ്ക്ക് അരികിലേക്ക് എത്താൻ ഇതിനുസാധിച്ചില്ല. അതേസമയം, മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

റെവ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മയൂർ എന്ന ആറുവയസ്സുകാരൻ കുഴൽക്കിണറിൽ അകപ്പെട്ടത്.
വിളവെടുപ്പ് കഴിഞ്ഞ ​ഗോതമ്പ് പാടത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ മയൂരിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

70 അടി താഴ്ചയുള്ള കിണറ്റിൽ 40 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്ന് എഎസ്പി അനിൽ സോങ്കർ അറിയിച്ചു. വിവരം ലഭിച്ച ഉടൻ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയെന്നും രണ്ട് ജെസിബികൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യത്തിന്റെ ദൃശ്യങ്ങൾ റെവ ജില്ലാ കളക്ടർ പ്രതിഭാ പാൽ എക്സിൽ പങ്കുവെച്ചു. ഈ മാസം നാലിന് കർണാടകയിലെ വിജയപുരയിലെ ലച്ചായൻ ​ഗ്രാമത്തിൽ കുഴൽ കിണറിൽ വീണ രണ്ടുവയസുകാരനെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനുശേഷമാണ് രക്ഷപ്പെടുത്താനായത്.

Exit mobile version