Site icon Fourteen Kerala – 14 Kerala News

എം.വി.ഡി. അനുമതി, കേസില്ലാത്ത ഡ്രൈവര്‍, ട്രിപ്പ് നിരസിച്ചാല്‍ പിഴ; ഓണ്‍ലൈന്‍ ടാക്‌സിക്ക് കടിഞ്ഞാണ്‍

ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കര്‍ശനവ്യവസ്ഥകളുമായി സര്‍ക്കാര്‍. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളെല്ലാം മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് പ്രവര്‍ത്തനാനുമതി നേടണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ കൂടരുത്.

ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, ലഹരിക്കേസിലെ പ്രതികള്‍ എന്നിവരെ ഡ്രൈവര്‍മാരാക്കരുത്. ഡ്രൈവര്‍മാരുടെ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സേവനദാതാക്കള്‍ സൂക്ഷിക്കണം. ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. ഇവര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനം വേണം.

സ്വകാര്യ കമ്പനികള്‍ക്ക് പുറമേ സഹകരണ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ടാക്സി ആരംഭിക്കാം. അഞ്ചുവര്‍ഷത്തേക്കായിരിക്കും ലൈസന്‍സ്. സംസ്ഥാനത്ത് ഓഫീസ് ഉണ്ടാകണം. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റ, ഇന്ത്യന്‍ സര്‍വറില്‍ സൂക്ഷിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ കൈമാറണം,

മതിയായ കാരണമില്ലാതെ ഡ്രൈവര്‍ യാത്ര നിരസിച്ചാല്‍ നിരക്കിന്റെ പത്തുശതമാനമോ പരമാവധി 100 രൂപയോ പിഴ ചുമത്തും. യാത്രക്കാരന്റെ മൊബൈല്‍ ആപ്പ് അക്കൗണ്ടിലേക്ക് തുക ഉള്‍ക്കൊള്ളിക്കും. അടുത്ത യാത്രയിലിത് വിനിയോഗിക്കാം. യാത്രക്കാരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡ്രൈവര്‍ക്ക് റേറ്റിങ് നല്‍കാനും കഴിയും.

യാത്രനിരക്കിന്റെ 80 ശതമാനം വാഹന ഉടമയ്ക്കും 18 ശതമാനം കമ്പനിക്കും രണ്ടുശതമാനം സര്‍ക്കാരിനുമായിരിക്കും. അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. എട്ടു സീറ്റില്‍ താഴെയുള്ള വാഹനങ്ങളുപയോഗിച്ച് ഷെയര്‍ ടാക്സിയും നടത്താം.

Exit mobile version