Site icon Fourteen Kerala – 14 Kerala News

30 ലക്ഷത്തിന്റെ കിഡ്നാപ്പ് നാടകം പൊളിച്ച്‌ പോലീസ്

21-കാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 30 ലക്ഷം ആവശ്യപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സിനിമയെ വെല്ലും നാടകം അരങ്ങേറിയത്.

21-കാരിയാണ് തട്ടിക്കൊണ്ടുപോകല്‍ വ്യജമായി സൃഷ്ടിച്ച്‌ പിതാവിനെ കബളിപ്പിച്ച്‌ പണം തട്ടാൻ ശ്രമിച്ചത്. വിദേശത്ത് പോയി പഠിക്കാനായിരുന്നു നാടകം. രാജസ്ഥാനിലെ കോട്ടയില്‍ യുവതിയെ അമ്മ കോച്ചിംഗിന് ചേർത്തു. ഓഗസ്റ്റ് മൂന്നിന് അഡ്മിഷൻ എടുത്തെങ്കിലും 5 മുതല്‍ പെണ്‍കുട്ടി ഇത് നിർത്തി മദ്ധ്യപ്രദേശിലെ ഇൻഡോറിലേക്ക് കടന്നു. മാതാപിതാക്കളെ കോച്ചിംഗിന് പോകുന്നുണ്ടെന്ന് വിശ്വസിപ്പിച്ചു. മറ്റൊരു നമ്ബറില്‍ നിന്ന് പരീക്ഷയുടെ മാർക്കും മറ്റു വിവരങ്ങളുമൊക്കെ അയച്ചു നല്‍കി.

യുവതിയുടെ നാട്ടില്‍ നിന്ന് 400 കിലോമീറ്റർ അകലെയായിരുന്നു ഒളിവ് ജീവിതം. മാർച്ച്‌ 18നാണ് പിതാവിന്റെ ഫോണിലേക്ക് മകളെ കിഡ്നാപ്പ് ചെയ്തുവെന്നും മോചനദ്രവ്യമായി 30 ലക്ഷം വേണമെന്നും ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. മകളെ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ യുവതി രാജസ്ഥാനില്‍ ഇല്ലെന്നും ക്രൈം നടന്നിട്ടില്ലെന്നും തിരിച്ചറിഞ്ഞു. നാടകത്തിന് കൂട്ടുനിന്ന സുഹൃത്തിനെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ചുരുളുകള്‍ അഴിഞ്ഞത്. യുവതിക്ക് ഇന്ത്യയില്‍ പഠിക്കാൻ താത്പ്പര്യമില്ലെന്നും വിദേശത്ത് പഠിക്കാൻ പണത്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്നും വ്യക്തമായി. ഇതോടെ പോലീസ് വീട്ടുകാരുമായി സംസാരിച്ച്‌ തുടർ നടപടികള്‍ സ്വീകരിച്ചു.

Exit mobile version