Site icon Fourteen Kerala – 14 Kerala News

വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കി 20 ലക്ഷം രൂപ വായ്പയെടുത്തു; പൊലീസുകാരന് സസ്‌പെൻഷൻ

ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്‌പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പൊലീസ് സഹകരണ സംഘത്തില്‍ നിന്നാണ് ഇയാള്‍ വായ്പയെടുത്തത്.കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസറാണ് അജീഷ്. പടമുഖം സ്വദേശിയായ കെ കെ സിജുവിന്റെ പരാതിയില്‍ സഹകരണ സംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

2017ലാണ് അജീഷ് 20 ലക്ഷം രൂപ പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തത്. നാലുപേരുടെ ജാമ്യത്തില്‍ ആയിരുന്നു വായ്പ. ഇതില്‍ തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നായിരുന്നു കെ കെ സിജുവിന്റെ പരാതി. എസ് പി ഓഫീസിലെ അക്കൗണ്ടന്റ് ഓഫീസർ നല്‍കിയ സാലറി സർട്ടിഫിക്കറ്റ് ആണ് ജാമ്യത്തിനായി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു സാലറി സർട്ടിഫിക്കറ്റ് അപേക്ഷ നല്‍കിയിട്ടില്ലെന്ന് സിജു പറഞ്ഞിരുന്നു. സാലറി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചത്.

അജീഷ് വായ്പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരില്‍ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. തുടർന്ന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്. അജീഷിനൊപ്പം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മിനുകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി, ഇപ്പോഴത്തെ ഭാരവാഹികളായ സനല്‍ കുമാർ, അഖില്‍ വിജയൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Exit mobile version