Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ 50 ശതമാനം കഴിഞ്ഞു; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേർ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂർണ വാക്‌സിനേഷൻ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 94 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകാനുമായി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

കൊവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഇത്രയും പേർക്ക് സമ്പൂർണ വാക്‌സിനേഷൻ നൽകി സുരക്ഷിതരാക്കാൻ കഴിഞ്ഞ കഴിഞ്ഞത് വലിയ നേട്ടമാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്‌സിനേഷൻ ഡ്രൈവാണ് ഇത്ര വേഗം ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേർക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേർക്ക് (1,33,59,562) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്.

വാക്‌സിനേഷൻ ഏതാണ്ട് ലക്ഷ്യത്തോടടുക്കുകയാണ്. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇനി വളരെ കുറച്ച്‌ പേർ മാത്രമാണ് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവർ ഉടൻതന്നെ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കേണ്ടതാണ്.

രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരിൽ ചിലർ കാലതാമസം വരുത്തുന്നതായാണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. കൊവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കൊവാക്‌സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

എന്നാൽ ചിലയാളുകൾ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിൻ കൃത്യസമയത്ത് തന്നെ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Exit mobile version