Site icon Fourteen Kerala – 14 Kerala News

ന്യൂസിലൻഡിനെതിരെ കണക്കുതീർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ: മുഹമ്മദ് ഷമിക്ക് ഏഴ് വിക്കറ്റ്

മുംബൈ: ലോകകപ്പ് 2023ന്റെ ഫൈനൽ ബെർത്ത് ഇന്ത്യയ്ക്ക് സമ്മാനിച്ച് മുഹമ്മദ് ഷമി. ടോപ് ഓർഡറിലെ നാല് വിക്കറ്റും ശതകം നേടിയ ഡാരിൽ മിച്ചലിനെയും പുറത്താക്കി ഇന്ത്യയുടെ സീനിയർ പേസർ ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയായിരുന്നു. അവസാന രണ്ട് വിക്കറ്റും നേടി ഷമി മത്സരത്തിൽ നിന്ന് ഏഴ് വിക്കറ്റാണ് നേടിയത്. 48.5 ഓവറിൽ ന്യൂസിലാണ്ട് 327 റൺസ് മാത്രം നേടിയപ്പോൾ ഇന്ത്യ 70 റൺസിന്റെ വിജയം ആണ് സ്വന്തമാക്കിയത്.

ഡെവൺ കോൺവേയെയും രച്ചിൻ രവീന്ദ്രയെയും മൊഹമ്മദ് ഷമി പുറത്താക്കിയപ്പോൾ ന്യൂസിലാണ്ട് 39/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഡാരിൽ മിച്ചൽ – കെയിൻ വില്യംസൺ കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. ഇരുവരും അനായാസം ബാറ്റ് വീശിയപ്പോൾ മത്സരം ന്യൂസിലാണ്ടിന്റെ പക്ഷത്തേക്ക് മാറുകയായിരുന്നു. 181 റൺസാണ് കെയിൻ വില്യംസൺ – ഡാരിൽ മിച്ചൽ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

ഓപ്പണർമാരെ പുറത്താക്കിയ ഷമി തന്നെ വില്യംസണെയും പുറത്താക്കി കൂട്ടുകെട്ട് തകർക്കുകയായിരുന്നു. 69 റൺസായിരുന്നു വില്യംസൺ നേടിയത്. കെയിൻ വില്യംസണിനെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഷമി അതേ ഓവറിൽ ടോം ലാഥമിനെയും വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ മിച്ചലും ഫിലിപ്പ്സും 75 റൺസ് നേടിയെങ്കിലും ജസ്പ്രീത് ബുംറ ബൗളിംഗിലേക്ക് തിരിച്ചെത്തി ഈ കൂട്ടുകെട്ട് തകർക്കുകയായിരുന്നു. 33 പന്തിൽ 41 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സിനെയാണ് ബുംറ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ കുൽദീപ് യാദവ് മാർക്ക് ചാപ്മാനെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. 134 റൺസ് നേടിയ മിച്ചൽ മുഹമ്മദ് ഷമിയുടെ അഞ്ചാമത്തെ വിക്കറ്റ് നേടിയപ്പോൾ ഇന്ത്യ മത്സരം കൈയ്യിലൊതുക്കി.

Exit mobile version