Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ കൈക്കുഞ്ഞുമായി ഗർഭിണിയായ ഭാര്യ ചാടി മരിച്ച അതേ പുഴയിൽ ചാടി ഭർത്താവും ജീവനൊടുക്കി

കല്‍പറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് പുഴയില്‍ യുവതിയും മകളും മരിച്ച സംഭവത്തിലെ പ്രതിയും, യുവതിയുടെ ഭര്‍ത്താവുമായ ഓംപ്രകാശ് (38) അതേ പുഴയില്‍ ചാടി ജീവനൊടുക്കി. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റില്‍ അനന്തഗിരിയില്‍ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശന (32), മകള്‍ അഞ്ചു വയസ്സുകാരി ദക്ഷ എന്നിവര്‍ ജൂലൈ 13 ന് ആയിരുന്നു വീടിന് സമീപത്തെ പുഴയില്‍ ചാടി ജീവനൊടുക്കിയത്.

ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ദര്‍ശനയും കുഞ്ഞും ആത്മഹത്യ ചെയ്തതായിരുന്നു ദര്‍ശനയുടെ കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ ഓംപ്രകാശിനും, പിതാവി ഋഷഭരാജനുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും റിമാന്‍റിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു.

സംശയം തോന്നിയ നാട്ടുകാരും പള്‍സ് എമര്‍ജന്‍സി ടീമും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. 2023 ജൂലൈ 13ന് ആണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32) അഞ്ചുവയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്.

നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയും ഓം പ്രകാശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് നിരന്തരം കൊടിയ പീഡനം ഏറ്റിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് ദർശന ജീവനൊടുക്കിയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്.

Exit mobile version