Site icon Fourteen Kerala – 14 Kerala News

പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് ആറുവർഷം കഠിനതടവ്

കാട്ടാക്കട: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയടയ്ക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ വിധിച്ചു. കാട്ടാക്കട കുഴയ്ക്കാട് പുണ്ണാംകോണം തടത്തരികത്തു പുത്തൻ വീട്ടിൽ സെയ്യദ് അലിയെയാണ് (44) കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവുകൂടി അനുഭവിക്കണം.

2019 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി അശ്ലീല ചിത്രങ്ങൾ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് അശ്ലീല ചിത്രങ്ങളും വിഡിയോകളും തെളിവിനായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

കാട്ടാക്കട പൊലീസ് സബ് ഇൻസ്പെക്ടർമാരായ എസ്. വിനോദ് കുമാർ, ടി.എസ്. സജി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്​ 11 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും മൊബൈൽ ഫോണും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.

Exit mobile version