Site icon Fourteen Kerala – 14 Kerala News

ആറാം തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാദേശ് പുറത്ത്; പാകിസ്താന്റെ ജയം ഏഴ് വിക്കറ്റിന്

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാകിസ്താൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

നേരത്തെ പ്രതീക്ഷ അവസാനിച്ച ബംഗ്ലാദേശ് ഏഴ് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമായി ഒമ്പതാം സ്ഥാനത്താണ്. ഈ ജയത്തോടെ പാകിസ്താന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് . പാകിസ്താനുള്ളത്. അഫ്ഗാനിസ്ഥാനും ആറ് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റ് പാകിസ്താന് തുണയായി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച പാകിസ്താന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (68), ഫഖര്‍ സമാന്‍ (81) സഖ്യം 128 റണ്‍സ് ചേര്‍ത്തു. 69 പന്തുകള്‍ നേരിട്ട ഷെഫീഖ് രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. താരത്തെ പുറത്താക്കി മെഹിദി ഹസന്‍ മിറാസ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ബാബര്‍ അസം (9) നിരാശപ്പെടുത്തി. ഈ ലോകകപ്പില്‍ ആദ്യമായി അവസരം ലഭിച്ച ഫഖറും വിജയത്തിന് മുമ്പ് മടങ്ങി. ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീട് മുഹമ്മദ് റിസ്‌വാന്‍ (26) – ഇഫ്തിഖര്‍ അഹമ്മദ് (17) എന്നിവര്‍ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, 56 റണ്‍സടിച്ച മെഹ്‌മദുള്ളയും 45 റണ്‍സടിച്ച ലിറ്റണ്‍ ദാസും 43 റണ്‍സടിച്ച ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും 25 റണ്‍സടിച്ച മെഹ്ദി ഹസന്‍ മിറാസും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. പാകിസ്താനുവേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീം ജൂനീയറും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.

Exit mobile version