Site icon Fourteen Kerala – 14 Kerala News

കുഷ്ഠരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ്.
കേസുകളുടെ എണ്ണത്തിൽ ആധിക്യമില്ല. ജനസാന്ദ്രതക്ക് ആനുപാതികമായ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. ബാലമിത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗ ബാധിതരെ കണ്ടെത്തിയത്.

രോഗ ലക്ഷണങ്ങൾ കാണുന്നവർ ചികിത്സ തേടണം. രോഗികളെ നേരത്തെ കണ്ടെത്തുന്നത് ഗുണപ്രദമാകും. പൂർണ്ണമായും സുഖപ്പെടുന്ന അസുഖമാണ്. രോഗം സ്ഥിരീകരിച്ച ആരുടെയും ആരോഗ്യ സ്ഥിതി മോശമല്ലെന്നും ഡിഎംഒ അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

ജില്ലയിൽ സെപ്തംബർ 30 മുതൽ ഈ മാസം 30 വരെ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള ഒരു പരിപാടി ആരോഗ്യവകുപ്പിന് കീഴിൽ നടത്തിവരുന്നുണ്ട്. കുട്ടികളിലെ കുഷ്ഠരോഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായുള്ള വിവരം അറിയുന്നത്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Exit mobile version