Site icon Fourteen Kerala – 14 Kerala News

ഡോക്ടർ വന്ദന കൊലപാതക കേസ്; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി തടഞ്ഞ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്. അതുപോലെ എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ സംശയം പ്രകചിപ്പിച്ചു.

എന്നാൽ അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും അതിന് കൂടുതൽ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ ആഗസ്റ്റില്‍ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി. ഒപ്പം വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി, ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു.

വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നെന്നാണ് റൂറൽ എസ്പിയുടെ അന്വേഷണ റിപ്പോർട്ട്.

Exit mobile version