Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയിലെ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. നഗരത്തിലെ കളർ കോഡ് പക്കി ജംഗ്ഷന് സമീപമുള്ള മോളി ജോളിയുടെ ഉടമസ്ഥതയിലുള്ള, ലോഡഡ് കഫേ, വഴിച്ചേരി വാര്‍ഡില്‍ മേരി സുനിതയുടെ ഉടമസ്ഥതയിലുള്ള പാത്തുമ്മയുടെ ചായക്കട, മുല്ലക്കല്‍ വാര്‍ഡില്‍ ഫറാസ് ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള ബേയ്റൂട്ട് ബിസ്ട്രോ റെസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.

ലോഡഡ് കഫേയില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കന്‍ കറി, ഗ്രേവി, അപ്പം, ചോറ്, ഫ്രൈഡ് റൈസ്, മയോണൈസ്, കടലക്കറി, പൊറോട്ട, വാഴയ്ക്ക അപ്പം, സമൂസ, സുഖിയന്‍, പഴകിയ അരിപ്പൊടി എന്നിവയാണ് പിടികൂടിയത്.
പാത്തുമ്മയുടെ ചായക്കടയില്‍ നിന്ന് ബീഫ് ഫ്രൈ, സാമ്പാര്‍, പുളിശ്ശേരി, എന്നിവയും ബേയ്റൂട്ട് ബിസ്ട്രോ റെസ്റ്റോറന്‍റില്‍ നിന്നും ബീഫ് ഫ്രൈ, മട്ടന്‍ ഫ്രൈ, മസാല, ഒനിയന്‍ ഗ്രേവി, എന്നിവയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വഴിച്ചേരി നാസറിന്‍റെ ഉടമസ്ഥതയിലുള്ള നാദാ ബേക്കറിയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു.

ചങ്ങനാശ്ശേരി ജംഗ്ഷനില്‍ ലാല്‍ ഹോട്ടല്‍, വിജയ ഹോട്ടല്‍, പക്കി ജംഗ്ഷനില്‍ എംഎസ് ഫുഡ് പ്രോഡക്ട്സ്, മുല്ലക്കല്‍ വി എന്‍ എസ് കഫേ, വഴിച്ചേരി അയോദ്ധ്യ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതായി കണ്ടെത്തി നോട്ടീസ് നല്‍കി. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ച ചാത്തനാട് വാര്‍ഡില്‍ വാലുപറമ്പില്‍ സെയ്ഫുദ്ദീന്‍, കരുമാടി അറയ്ക്കല്‍ വീട്ടില്‍ റ്റി ജി ഗോപന്‍ എന്നിവരില്‍ നിന്നും പിഴ ഈടാക്കാനുള്ള നോട്ടീസ് നല്‍കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ കൃഷ്ണമോഹന്‍, ബി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഐ കുമാര്‍, വിനീത പി ദാസന്‍, ഐ അനീസ്, ആര്‍ റിനോഷ്, ടെന്‍ഷി സെബാസ്റ്റ്യന്‍ എന്നിവർ പങ്കെടുത്തു.

Exit mobile version