Site icon Fourteen Kerala – 14 Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുഖ്യപ്രതി സതീഷ് കുമാര്‍ 15 ലക്ഷം തട്ടിയെന്ന പരാതിയുമായി വീട്ടമ്മ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ . സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം തട്ടിയെന്ന പരാതിയുമായി തൃശ്ശൂര്‍ സ്വദേശിയായ സിന്ധുവാണ് ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.

തൃശ്ശൂര്‍ ജില്ല ബാങ്കിലെ 18 ലക്ഷം രൂപയുടെ വായ്പയുടെ ടേക്ക് ഓവറിനായി സതീഷ് കുമാറിനെ സമീപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. എന്നാൽ തട്ടിപ്പിനിരയായതോടെ കടബാധ്യത 73 ലക്ഷം രൂപയായി വര്‍ധിച്ചുവെന്നുമാണ് സിന്ധുവിന്‍റെ പരാതിയിൽ പറയുന്നു. കേസില്‍ തെളിവായി സിന്ധുവിന്‍റെ പരാതി ഉള്‍പ്പെടെ ഇഡി ശേഖരിച്ചു.

പണം തട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ സിന്ധു പരാതി നല്‍കിയിരുന്നു. സംഭവത്തിൽ സതീഷ് കുമാറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു . കരുവന്നൂർ ബാങ്ക്‌ തട്ടിപ്പിലെ കള്ളപണ ഇടപാട് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്‍റെ മാരത്തൺ ചോദ്യം ചെയ്യലാണ് ഇന്ന് രാവിലെ മുതല്‍ നടന്നത്.

പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആർ. രാജൻ, മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌, തൃശൂർ എസ്.ടി ജ്വല്ലറി ഉടമ സുനിൽ കുമാർ എന്നിവരാണ് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായത്. എന്നാൽ നേരത്തെ നൽകിയ രേഖകൾ പര്യാപ്തമല്ലെന്ന് ഇ ഡി അറിയിച്ചത്തോടെയാണ് കൂടുതൽ രേഖകളുമായി ടി.ആർ.രാജൻ വീണ്ടും എത്തിയത്.

അറസ്റ്റിൽ ആയ കൗൺസിലർ അരവിന്ദാക്ഷന്റെ അമ്മക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ 62 ലക്ഷം രൂപ നിക്ഷേപം ഉണ്ട്‌ എന്ന് ഇഡി ആരോപിച്ചിരുന്നു. മൂന്നാംവട്ടം നോട്ടിസ് നൽകിയാണ് സുനിൽ കുമാറിനെ ഇഡി വിളിപ്പിച്ചത്. മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സിന്ധു പരാതിയുമാ ഇഡിക്കുമുന്നിലെത്തുന്നത്.

Exit mobile version