Site icon Fourteen Kerala – 14 Kerala News

പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബര്‍ 2ന്; ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും

പുനഃസംഘടനയ്ക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യയോഗം നവംബര്‍ രണ്ടിന് ചേരും. കെപിസിസി ഭാരവാഹികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരോട് യോഗത്തിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ 56 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റി രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ കെപിസിസി സമ്പൂര്‍ണ യോഗമാണ് നവംബര്‍ രണ്ടിന് ചേരുക. ഇതിനുശേഷമായിരിക്കും കെപിസിസി എക്‌സിക്യുട്ടിവ് യോഗം. അതേസമയം പുനസംഘടനയുടെ മൂന്നാംഘട്ടചര്‍ച്ചകള്‍ ഇന്നുമുതല്‍ തുടങ്ങും. കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ രാഷ്ട്രീയ കാര്യസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എ ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പരിഗണിക്കും. അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഡിസിസി പുനസംഘടനാ ചര്‍ച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്.

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെസിപിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും പ്രതികരിച്ചിരുന്നു. നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു പ്രതികരണം. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് കെ മുരളീധരനും പുതിയ ഭാരവാഹിപ്പട്ടികയില്‍ എല്ലാവര്‍ക്കും സന്തോഷമാണെന്നുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.

Exit mobile version