Site icon Fourteen Kerala – 14 Kerala News

ദത്ത് വിവാദം; ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി: നിരാഹാരസമരം അവസാനിപ്പിച്ച് അനുപമ

കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദിയെന്നും അനുപമ പ്രതികരിച്ചു. പൊലീസിനും സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോർപസിൽ തീരുമാനമെന്നും അനുപമ വ്യക്തമാക്കി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലായിരുന്നു അനുപമയുടെ നിരാഹാര സമരം

പരാതി നൽകിയിട്ടും ചില നേതാക്കൾ വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞിരുന്നു. പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, സിപിഐഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ചില നേതാക്കളുടെ ഭാഗത്ത്നിന്ന് വീഴ്ച ഉണ്ടായെന്ന് അനുപമ 24 നോട് പ്രതികരിച്ചിരുന്നു. വ്യക്തികളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയിൽ പാർട്ടിയെ മുഴുവൻ പഴിക്കേണ്ടതില്ല. എ വിജയരാഘവൻ നൽകിയ പിന്തുണ തള്ളേണ്ട കാര്യമില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു. വൈകിയ വേളയിൽ പിന്തുണ നൽകിയിട്ട് കാര്യമില്ല, ഇനി കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും അനുപമ പ്രതികരിച്ചിരുന്നു.

അതേസമയം ദത്ത് വിവാദത്തിൽ ദത്ത് നടപടി തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളില്‍ വിധി പുറപ്പെടുവിക്കേണ്ട കോടതിയില്‍ ആവശ്യപ്പെടും.

കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും കോടതിയെ അറിയിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നല്‍കി.

Exit mobile version