Site icon Fourteen Kerala – 14 Kerala News

ടി-20 ലോകകപ്പ്: സൂപ്പർ 12 ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് മത്സരങ്ങളാണ് ഇന്ന് നടക്കുക. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും രണ്ടാം മത്സരം ദുബായിലും നടക്കും.

ഓപ്പണർമാരുടെ ഫോമാണ് ഓസ്ട്രേലിയയെ വലയ്ക്കുന്നത്. ന്യൂസീലൻഡിനും ഇന്ത്യക്കുമെതിരെ നടന്ന സന്നാഹമത്സരങ്ങളിൽ വാർണറും ഫിഞ്ചും പരാജയപ്പെട്ടു. 0, 1 എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോറുകൾ. ഫിഞ്ച് അല്പം കൂടി ഭേദമാണ്. 24, 8 എന്നിങ്ങനെയാണ് ഓസീസ് ക്യാപ്റ്റൻ്റെ സമ്പാദ്യം. സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്‌വൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിര താരതമേന മികച്ചുനിൽക്കുന്നു. ഐപിഎലിലെ ഫോം തുടരുന്ന മാക്സ്‌വലിലാണ് ഓസ്ട്രേലിയൻ പ്രതീക്ഷകൾ. സ്മിത്തും സ്ഥിരത കാണിക്കുന്നുണ്ട്. ബൗളിംഗ് നിര ശരാശരിയാണ്. സ്റ്റാർക്ക് മാത്രമേ സ്ഥിരത പുലർത്തുന്നുള്ളൂ. മോശം ഫോമിലാണെങ്കിലും വാർണർ ടീമിൽ തുടരും. മൂന്നാം നമ്പറിൽ മിച്ചൽ മാർഷും കളിക്കും. പിച്ച് പരിഗണിച്ച് എക്സ്ട്ര സ്പിന്നറെ കളിപ്പിക്കാൻ തീരുമാനിച്ചാൽ കമ്മിൻസിനോ ഹേസൽവുഡിനോ പകരം ആഷ്ടൻ ആഗർ എത്തും.

ദക്ഷിണാഫ്രിക്കയിൽ വമ്പൻ പേരുകളില്ലെങ്കിലും മികച്ച ഒരു ടീമുണ്ട്. ക്യാപ്റ്റൻ ടെമ്പ ബാവുമയുടെ മെല്ലെപ്പോക്ക് പ്രശ്നമാണെങ്കിലും ഇനിംഗ്സ് ആങ്കർ എന്ന നിലയിലാണ് ബാവുമ പരിഗണിക്കപ്പെടുന്നത്. സന്നാഹമത്സരങ്ങളിൽ 7, 6 എന്നിങ്ങനെ മാത്രം സ്കോർ ചെയ്യാനായ ക്വിൻ്റൺ ഡികോക്ക് ആശങ്കയാണ്. അഫ്ഗാനിസ്ഥാനെതിരെ ആധികാരികമായി വിജയിച്ച പ്രോട്ടീസ് പാകിസ്താനെതിരെ റസ്സി വാൻഡർ ഡസ്സൻ്റെ തകർപ്പൻ സെഞ്ചുറിക്കരുത്തിൽ ആവേശജയം കുറിക്കുകയായിരുന്നു. റസ്സി വാൻഡർ ഡസ്സൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിലെ പവർഹൗസുകൾ. ലുങ്കി എങ്കിഡി, തബ്രൈസ് ഷംസി, കഗീസോ തുടങ്ങിയവരടങ്ങുന്ന ബൗളിംഗ് നിര കരുത്തുറ്റതാണ്. ബാവുമ തന്നെ ഓപ്പണറായി തുടർന്നേക്കും. ഷംസിയും കേശവ് മഹാരാജും സ്പിന്നർമാരാവും. മൂന്ന് പേസർമാർ ആവും ടീമിലുണ്ടാവുക. ബാറ്റിംഗ് ഹെവി ലൈനപ്പ് പരിഗണിച്ചാൽ ഹീസ ഹെൻറിക്ക്സ് കളിക്കാനാണ് സാധ്യത.

Exit mobile version