Site icon Fourteen Kerala – 14 Kerala News

നഴ്സിനെതിരെ പരാതിയില്ല; മരുന്നു മാറി കുത്തിവെച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ

അങ്കമാലി : പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ നഴ്സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ അഞ്ജലി. നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. വീഴ്ച ആവർത്തിക്കാനും പാടില്ല. പക്ഷേ അതിന് എതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ലെന്നും അമ്മ വ്യക്തമാക്കുന്നു. മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് നടപടി. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരിൽ നിന്ന് വലിയര വീഴ്ച്ച സംഭവിച്ചത്. പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒപി ടിക്കറ്റെടുക്കാൻ പോയപ്പോഴാണ് നഴ്സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്.

കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറി നൽകിയത്. പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും നിലവിൽ ഇല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നഴ്സിന് ഗുരുതര പിഴവ് സംഭവിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർച്ചയായി അലംഭാവം ഉണ്ടാകുന്നത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സ്ഥിരം സംഭവമാണെന്ന ആക്ഷേപവുമായി നഗരസഭ കൗൺസിലും സംഭവത്തിന് പിന്നാലെ രം​ഗത്തെത്തിയിരുന്നു.

Exit mobile version