Site icon Fourteen Kerala – 14 Kerala News

വിൻഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവിൻ്റെ സ്ഥാനത്ത് തിലക് വർമ അരങ്ങേറിയേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. പ്രധാന താരങ്ങളില്ലാതെ ഏകദിന പരമ്പര സ്വന്തമാക്കിയതിൻ്റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിനിറങ്ങുക. അഞ്ച് മത്സരങ്ങളാണ് ആകെ പരമ്പരയിലുള്ളത്.

ഇന്ത്യൻ നിരയിൽ തിലക് വർമ അരങ്ങേറിയേക്കുമെന്നാണ് സൂചന. മധ്യനിരയിൽ ഒരു ഇടങ്കയ്യൻ ബാറ്റർ ഇന്ത്യ ഏറെക്കാലമായി തേടുന്നു. തിലങ്ക് കളിക്കുമെങ്കിൽ സഞ്ജുവിൻ്റെ സ്ഥാനം പരുങ്ങലിലാവും. ഓപ്പണിംഗിൽ ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ സഖ്യം സ്ഥാനമുറപ്പിച്ചതിനാൽ യശസ്വി ജയ്സ്വാളിന് കാത്തിരിക്കേണ്ടിവരും. ഗിൽ മൂന്നാം നമ്പറിലും യശസ്വി, കിഷനൊപ്പം ഓപ്പണിംഗിൽ കളിക്കാനും സാധ്യതയുണ്ട്. തിലകും യശസ്വിയും കളിച്ചാൽ സഞ്ജു ഉറപ്പായും പുറത്തിരിക്കും. യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാളേ കളിക്കൂ. രവി ബിഷ്ണോയ്ക്ക് ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാനിടയില്ല. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, മുകേഷ് കുമാർ, ഉമ്രാൻ മാലിക് എന്നിവരിൽ ഒരാൾ പുറത്തിരിക്കും.

മൂന്നാം ഏകദിനത്തിൽ ഇന്ത്യ 200 റൺസിന് വിജയിച്ചിരുന്നു. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസ് 35.3 ഓവറിൽ വെറും 151 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി ബാറ്റിംഗിൽ ശുഭ്മൻ ഗിൽ (85), ഇഷാൻ കിഷൻ (77), ഹാർദിക് പാണ്ഡ്യ (70 നോട്ടൗട്ട്), സഞ്ജു സാംസൺ (51) എന്നിവർ അർദ്ധസെഞ്ചുറി നേടി. ബൗളിംഗിൽ ശാർദുൽ താക്കൂർ നാലും മുകേഷ് കുമാർ മൂന്നും വിക്കറ്റ് വീഴ്ത്തി. 50 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിനെ വാലറ്റമാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. പത്താം നമ്പറിലെത്തി 34 പന്തിൽ 39 റൺസ് നേടി പുറത്താവാതെ നിന്ന ഗുഡകേഷ് മോട്ടിയാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. പരമ്പരയിലെ ആദ്യ കളി ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിൻഡീസ് തിരിച്ചടിച്ചിരുന്നു.

Exit mobile version