Site icon Fourteen Kerala – 14 Kerala News

ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് സുപ്രിം കോടതി തടഞ്ഞു

ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് കാരാഗ്രഹത്തിലടക്കാനുള്ള കേരള പോലീസിന്റെ നീക്കം സുപ്രിം കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ മൂന്നാഴ്ചയ്ക്കു ശേഷം സൂപ്രീം കോടതി പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.

പട്ടിക ജാതിക്കാരനായ തന്നെ ജാതിയമായി അധിഷേപിച്ചു എന്നാരോപിച്ച് കുന്നത്ത്നാട് നിന്നുള്ള സി പി എം എം എൽ എ പി വി ശ്രീനിജൻ നൽകിയ കേസിലാണ് ഷാജൻ സ്കറിയയ്ക്ക് അനുകൂലമായ സുപ്രിം കോടതി ഉത്തരവ്. ശ്രീനിജന്റെ പരാതിയുടെ മറവില്‍ മറുനാടന്‍ മലയാളി ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം പട്ടത്തുളള ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  

സ്ഥാപനത്തില്‍ ജീവനക്കാര്‍ പ്രവേശിക്കരുത് എന്നും  നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രി 12 മണിയോടെ ആയിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുളള പരിശോധന. ജീവനക്കാരുടെ ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തിരുന്നു. എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ചാണ് ഷാജന്‍ സ്‌കറിയയ്ക്കിരെ കേസെടുത്തത്. കേസ് രാഷ്ടീയ പ്രേരിതമാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ഷാജന്‍ സ്‌കറിയയുടെ  വാദം.  

ഷാജന്‍ സ്‌കറിയയുടെ പേരിലുളള കേസിന്റെ പേരില്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും അവിടെ തൊഴിലെടുക്കുന്ന വനിതകളക്കമുളള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തി മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തതിനെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം വിവിധ സംഘടനകൾ അപലപിക്കുകയുണ്ടായി.

കേന്ദ്ര വാർത്താ വിനിമയ വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖർ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമ്യാ ഹരിദാസ് എം പി, മുൻ എം പിമാരായ സെബാസ്റ്റ്യൻ പോൾ, സുരേഷ് ഗോപി, വിവിധ ഓൺലൈൻ മാധ്യമ സംഘടനകൾ തുടങ്ങിയവർ പോലീസ് അതിക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് രംഗത്തുവന്നിരുന്നു.

Exit mobile version