Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയിൽ വെള്ളപ്പൊക്കം രൂക്ഷം; കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ

ആലപ്പുഴ: വെള്ളപ്പൊക്കം രൂക്ഷമായ ആലപ്പുഴയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ. നദികളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത് കൂടുതൽ മേഖലകളിൽ ബുദ്ധിമുട്ടുകൾക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

തീരദേശ മേഖലകളിൽ ജിയോ ബാഗുകൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായും ജില്ലാ കളക്ടർ റിപ്പോർട്ടറിനോട് പറഞ്ഞു. ജില്ലയിൽ കാലവർഷക്കെടുതികളെ തുടർന്ന് ജനങ്ങളുടെ ദുരിതം തുടരുകയാണ്. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുന്നു.

ജില്ലയിൽ 58 ക്യാമ്പുകളാണുള്ളത്. 1097 കുടുംബങ്ങളില്‍ നിന്നായി 3730 പേരാണ് ക്യാമ്പുകളിലുള്ളത്. സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് റെഡ്, ഓറഞ്ച് അലേർട്ടുകൾ ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Exit mobile version