എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി.
കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്.
ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം. എന്നാൽ സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ഇഡിക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
