Site icon Fourteen Kerala – 14 Kerala News

പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക ഈ മാസം 20ന്

പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ പീച്ചി ഡാമിലും റെഡ് അലേർട്ട് ആണ്. മുൻകരുതൽ ശക്തമാക്കാനാണ് സർക്കാർ നിർദ്ദേശം. ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും തുറക്കുക. 19ആം തീയതി വരെ മഴ തുടരുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. റവന്യൂ മന്ത്രി കെ രാജൻ, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാരൊക്കെ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.

കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ മൂന്നുപേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചുപോയി. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നാശനഷ്ടങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഇടുക്കിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.

കനത്തമഴയിൽ ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം. എം-17 സാരംഗ് ഹെലികോപ്റ്ററുകളും സജ്ജമാണ്. ദുരന്തനിവാരണത്തിന് സേന തയാറായി കഴിഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് സൈനികരെ വിന്യസിച്ചു. ദക്ഷിണ മേഖല കാമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.

പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലേക്ക് സൈന്യം പുറപ്പെട്ടു.മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ 33 പേരടങ്ങിയ കരസേന സംഘമാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. അതേസമയം കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പോത്തുണ്ടി ഡാമിൻ്റെ 3 സ്പിൽവേ ഷട്ടറുകൾ അഞ്ച് സെൻ്റിമീറ്റർ വീതം ഉയർത്തി. കല്ലാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. ചിന്നാർ പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version