Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ പതിനൊന്നുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂർ : നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റു.

സംഭവത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളെ പിടികൂടി. പടിയൂര്‍ എബിസി കേന്ദ്രത്തിലെ സംഘത്തെയാണ് മുഴപ്പിലങ്ങാട് നിയോഗിച്ചത്. ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാല്‍. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്.

കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8 45നാണ് കണ്ടെത്തിയത്.

സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഉറക്കെ നിലവിളിക്കാന്‍ പോലും കുട്ടിക്കായില്ല. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ദാരുണ സംഭവമാണെന്നും എബിസി റൂള്‍ മാറ്റണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

Exit mobile version