Site icon Fourteen Kerala – 14 Kerala News

കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദേവികയും താനും പ്രണയത്തിലായിരുന്നുവെന്ന് പ്രതിയായ സതീഷ് പൊലീസിന് മൊഴി നള്‍കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് മരിച്ചത്.

ലോഡ്ജിലെ 306-ാം നമ്പര്‍ മുറിയിലായിരുന്നു കൊലപാതകം. സംഭവത്തിൽ ദേവികയുടെ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ് പൊലീസില്‍ കീഴടങ്ങിയിരുന്നു. കൊല നടത്തിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഇയാൾ ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും കഴുത്തിന് വെട്ടിക്കൊല്ലുകയുമായിരുന്നുവെന്ന് പ്രതി സതീഷ് പൊലീസിനോട് പറഞ്ഞു. ദേവികയുമായി താൻ പ്രണയത്തിലായിരുന്നെന്നാണ് സതീഷ് നൽകിയിരിക്കുന്ന മൊഴി.

ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീശിന്റെ മൊഴി.

കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തുകയാണ് 34 വയസുകാരനായ ഇയാൾ. കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലായിരുന്നു സതീഷിന്‍റെ താമസം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി മുറിയിൽ പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റുകാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version