Site icon Fourteen Kerala – 14 Kerala News

ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോരാട്ടം: ചെൽസിക്കെതിരെ മാഡ്രിഡ്; നാപോളി കടക്കാൻ മിലാൻ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നത് യൂറോപ്പിലെ മുൻ നിര ക്ലബ്ബുകൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30നാണ് ഖിർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലെ ഇരു മത്സരങ്ങളും നടക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് മുൻ വർഷത്തെ ജേതാക്കളായ ചെൽസിക്കെതിരെ ഇറങ്ങുന്നു. ആദ്യ പാദത്തിൽ രണ്ടു ഗോളുകളുടെ ലീഡ് മാഡ്രിഡിനുണ്ട്. മറ്റൊരു മത്സരം ഇറ്റാലിയൻ ക്ലബ്ബുകളുടെ ഏറ്റുമുട്ടലാണ്. ഇറ്റാലിയൻ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള നാപോളി കഴിഞ്ഞ സീസണിലെ ജേതാക്കളായ എസി മിലാനെതിരെ ഇറങ്ങും. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മിലൻ വിജയിച്ചിട്ടുണ്ട്. കൂടാതെ, ഈ മാസം ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം മിലൻറെ ഒപ്പം ആയിരുന്നു.

ഗ്രഹാം പോട്ടറിനെ പുറത്താക്കി ക്ലബ് ഇതിഹാസവും മുൻ പരിശീലകനുമായിരുന്ന ലാംപാർടിനെ മുഖ്യ പരിശീലകനാക്കിയ ചെൽസി തുടർതോല്വികളിൽ വലയുകയാണ്. ലാംപാർഡ് സ്ഥാനമേറ്റ ശേഷമുള്ള കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ചെൽസി തോൽവി നേരിട്ടു. കൂടാതെ, കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരു വിജയം പോലും ക്ലബ് നേടിയിട്ടില്ല. സസ്‌പെൻഷനും പരിക്കുകളും ടീമിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു തോൽവി മാത്രം നേരിട്ട മാഡ്രിഡ് മികച്ച ഫോമിലാണ്. കൂടാതെ, ചാമ്പ്യൻസ് ലീഗിൽ എക്കാലവും സർവാധിപത്യം പുലർത്തിയ ടീം കൂടിയാണ് റയൽ മാഡ്രിഡ്. ഇന്നത്തെ മത്സരം ലയിൽത്തമായി ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ക്ലബിനുണ്ട്.

ഇറ്റാലിയൻ ലീഗിൽ സർവാധിപത്യമാണ് നാപോളി പുലർത്തിയിരുന്നത്. അവസാന നാല് മത്സരങ്ങളിൽ ഒരെണ്ണം മാത്രമേ ക്ലബിന് ജയിക്കാൻ സാധിച്ചിരുന്നുള്ളു എങ്കിലും അവരെ തള്ളിക്കളയാൻ സാധിക്കില്ല. കാരണം, ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലാസിയോയെക്കാൾ 14 പോയിന്റുകളുടെ വ്യത്യാസമാണ് ടീമിനുള്ളത്. ക്വാവിച്ചയെന്ന ജോർജിയൻ താരവും വിക്റ്റർ ഓഷിമിൻ എന്ന നൈജീരിയൻ മുന്നേറ്റ താരവുമാണ് നാപോളിയുടെ കുന്തമുന. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നാപോളിക്കെതിരെ വിജയിക്കാൻ സാധിച്ചതിലുള്ള ആത്മവിശ്വാസമാണ് മിലാനുള്ളത്.

Exit mobile version