Site icon Fourteen Kerala – 14 Kerala News

മിഷന്‍ അരിക്കൊമ്പന്‍; പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥിതി അവലോകനം ചെയ്യാന്‍ നാളെ പത്ത് മണിക്ക് വീണ്ടും യോഗം ചേരുമെന്ന് അമിക്കസ്‌ക്യൂറി അഡ്വ. രമേശ് ബാബു അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ആനയിറങ്കലില്‍ നിന്നാണ് വിദഗ്ധസമിതി സന്ദര്‍ശനം തുടങ്ങിയത്. അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കടയും ലയവും സംഘം പരിശോധിച്ചു. കൊച്ചുകുട്ടികള്‍ അടക്കം പരാതിയുമായി സമിതി അംഗങ്ങള്‍ക്ക് മുന്നിലെത്തി.

അരികൊമ്പന്റെ ആക്രമണം സ്ഥിരമായുള്ള പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട സന്ദര്‍ശിച്ച ശേഷം നാട്ടുകാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ബി.എല്‍ റാം, സൂര്യനെല്ലി, ചിന്നക്കനാല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സംഘം കുങ്കി താവളത്തില്‍ എത്തി. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

രാവിലെ 9 മണിയോടെയാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറില്‍ എത്തിയത്. ജനപ്രതിനിധികളുമായും ആദിവാസി ഊരുകളിലെ ആളുകളുടെയും, കര്‍ഷകരുടെയും പ്രതിനിധികളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആനയെ പിടികൂടണമെന്നും, പ്രശ്‌ന ബാധിത പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ അറിയിച്ചു. വിദഗ്ധസമിതി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Exit mobile version