ഇടുക്കി: ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയേ നിരീക്ഷിച്ച് വനം വകുപ്പ്. ഇന്നലെ വൈകിട്ട് പെരിയകനാൽ എസ്റ്റേറ്റിൽ എത്തിയ കാട്ടാന ആനയിറങ്കൽ ഡാം കടന്നു 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. അതേസമയം മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്റെ ടീം ഫോർമേഷൻ നാളെ നടക്കും.
ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പമാണ് അരിക്കൊമ്പൻ ഇന്നലെ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തേക്ക് എത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ ആന തിരികെ ആനയിറങ്കൽ ജലാശയത്തിന്റെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്തോടെയാണ് ആനക്കൂട്ടം നീങ്ങിയത്. ഇത് ലയങ്ങളിൽ താമസിക്കുന്ന ആളുകളെയും ഭീതിയിലാഴ്ത്തി.
നിലവിൽ 301 കോളനിക്ക് സമീപമാണ് ആന ഉള്ളത്. അതേസമയം ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. നാളെ വനം വകുപ്പ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ടീം ഫോമേഷൻ നടക്കും. ഏതൊക്കെ ആളുകൾ എന്തൊക്കെ ജോലികൾ ചെയ്യണം എന്നത് വിന്യസിച്ചു നൽകും. 29ന് തന്നെ മോക്ക് ഡ്രിൽ നടത്താനാണ് തീരുമാനം. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ രേഖകളും വനം വകുപ്പ് കൈമാറും. അനുകൂല വിധി വന്നാൽ ഉടൻ തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും.
