Site icon Fourteen Kerala – 14 Kerala News

കൊച്ചിയില്‍ 1200 കോടിയുടെ ലഹരി മരുന്ന് നശിപ്പിച്ചു

കൊച്ചി: 1200 കോടിയുടെ ലഹരിമരുന്ന് നശിപ്പിച്ചു. കൊച്ചി തീരത്തുനിന്ന് പിടികൂടിയ കോടികള്‍ വിലവരുന്ന ഹെറോയിനുള്‍പ്പെടെയുള്ള 340 കിലോ ലഹരിമരുന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നശിപ്പിച്ചത്. കൊച്ചി അമ്പലമുകളിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബയോ മെഡിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിലാണ് ലഹരിമരുന്ന് നശിപ്പിച്ചിരിക്കുന്നത്.

ഇതിന് ഏതാണ്ട് 1200 കോടിയിലധികം രൂപയുടെ മൂല്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിനിര്‍മാര്‍ജന ദിനത്തിന്റെ ഭാഗമായി ചെന്നൈ, കൊച്ചി, ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വിവിധകേന്ദ്രങ്ങളില്‍വച്ച് 9200 കിലോ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. ബംഗളൂരുവില്‍ നിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നടപടികള്‍ ഓണ്‍ലൈനായി കണ്ടു. കൊച്ചിയില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത 337 കിലോ ഹെറോയിനൊപ്പം മൂന്നരക്കിലോ ഹാഷിഷ് ഓയിലും നശിപ്പിച്ചവയില്‍ ഉള്‍പ്പെട്ടുട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ബ്യൂറോ പിടിച്ച ലഹരിവസ്തുക്കള്‍ കൊച്ചിയിലെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്.

ആദ്യമായിട്ടാണ് ഇത്രയും അളവില്‍ ലഹരിമരുന്ന് ശാസ്ത്രീയമാര്‍ഗത്തിലൂടെ നശിപ്പിക്കുന്നത്. കൊച്ചി തീരത്തു നിന്ന് 2021 ഏപ്രിലില്‍ മാസത്തിലാണ് ശ്രീലങ്കന്‍ മീന്‍പിടിത്തബോട്ടില്‍ 337 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്. ഇതിന് ഏകദേശം 500 കോടിയോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേ വര്‍ഷം തന്നെയാണ് കൊച്ചിയിലെ ഒരു കൊറിയര്‍ കമ്പനിയില്‍ നിന്നും ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ 3.50 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയിരുന്നത്.

Exit mobile version