Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗർഭിണി; ഭർത്താവ് പിടിയില്‍

മലപ്പുറം: ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.

ഇയാള്‍ 2022 ഒക്ടോബർ മാസത്തിൽ അരക്കുപറമ്പിലുള്ള വീട്ടിൽ നിന്നും 17കാരിയായ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാൽ ഈ സമയം പെൺകുട്ടി അഞ്ച്മാസം ഗർഭിണിയായിരുന്നുവെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ റംലത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്.

ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ ഹേമധാർ ഛലനയ്ക്കാണ് ശിക്ഷ വിധിച്ചത്. 2021ൽ പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2021 ജൂണിൽ കൊടക്കാട് ക്വാർട്ടേഴ്‌സിൽ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞിരുന്ന കർണാടക സ്വദേശിയായ ഏഴു വയസ്സുകാരിയെയാണ് 37 കാരനായ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.

സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറത്ത് 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പുലാമന്തോൾ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് ( 53) നാണ് ശിക്ഷ വിധിച്ചത്. കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

 

Exit mobile version