Site icon Fourteen Kerala – 14 Kerala News

വന്യജീവി പ്രശ്‌നം; 17 ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ജനവാസ മേഖലയിലെ വന്യമൃഗശല്യവുമായി ബെന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് നേതാവ് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വനാതിർത്തികളിൽ അതീവ ഗുരുതര സാഹചര്യമെന്ന് സണ്ണി ജോസഫ് നിയമസഭയിൽ ചൂണ്ടിക്കാട്ടി.

മനുഷ്യ-വന്യ ജീവി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നത് നിത്യ സംഭവമായി മാറുന്നു. ആറ് മാസം കൊണ്ട് 125 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു, 6 പേർ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ ചാലക്കുടിയിൽ കൊല്ലപ്പെട്ടു. നടപടികൾ പേരിന് മാത്രമായി ഒതുങ്ങുകയാണ്, കേന്ദ്ര ഫണ്ടുകൾ കേരളം കൃത്യമായി വിനിയോഗിക്കുന്നില്ല. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കണം എന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

തുടർന്ന് മനുഷ്യ ജീവൻ നഷ്ടപ്പെട്ടുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ മറുപടി നൽകി. വന്യ ജീവി സംരക്ഷണത്തോടൊപ്പം പ്രധനമാണ് മനുഷ്യ ജീവൻ കാക്കലും. 17 ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വന്യ ജീവികളെ വെടി വയ്ക്കുന്നത് ശാശ്വത പരിഹാരമല്ലെന്നും വനം മന്ത്രി ചൂണ്ടിക്കാട്ടി. 246 ഇടങ്ങളിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

Exit mobile version