Site icon Fourteen Kerala – 14 Kerala News

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

മലപ്പുറം: ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 37.5 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം ജില്ലയിലെ മദ്രസ അധ്യാപകനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെ (56)യാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്‌റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ എം സുലൈമാന്‍, കെ എം ഷാജി എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആയിഷ പി ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി. തിരൂര്‍ സ്റ്റേഷനിലെ എ എസ് ഐ. എന്‍ പി സീമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രന്‍ ജയിലിലേക്ക് അയച്ചു.

Exit mobile version