Site icon Fourteen Kerala – 14 Kerala News

ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ഏകദിനം ഇന്ന്; ചരിത്രം കുറിക്കാൻ ടീം ഇന്ത്യ

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ. മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ച് പരമ്പര ജയം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ ഇന്ത്യയ്‌ക്കൊപ്പം പിടിക്കാനാണ് കീവിസ് ശ്രമം. അതേസമയം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ 3 ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനം വിജയിച്ച ടീം ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. റായ്പൂരിലെ ഷഹീദ് വീർ നരണയ് സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം. മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ഇന്ത്യൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് ന്യൂസിലൻഡ്. ആദ്യ ഏകദിനത്തിൽ ജയത്തിന് അരികെ വരെയെത്തിയാണ് കീവികൾ തോറ്റത്.

അതേസമയം ടോം ലാഥം നയിക്കുന്ന ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ ത്രയം പുതിയ റെക്കോർഡ് സ്വന്തമാക്കും. ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ടീമിൽ ഡബിൾ സെഞ്ച്വറി നേടുന്ന 3 ബാറ്റ്സ്മാൻമാർ ഒരുമിച്ച് കളിക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 25 കാരനായ ഓപ്പണർ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെതിരെ 208 റൺസ് നേടി. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഗിൽ.

ഡിസംബർ 10 ന് നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയപ്പോൾ രോഹിത് ശർമ്മ 2014 ൽ ഏകദിനത്തിലെ തന്റെ ആദ്യ ഡബിൾ സെഞ്ച്വറി നേടി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 2010-ൽ ഇരട്ട സെഞ്ച്വറി നേടിയപ്പോൾ അടുത്ത വർഷം അതായത് 2011-ൽ വീരേന്ദർ സെവാഗ് തൻ്റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി കുറിച്ചു. ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം സച്ചിനും സെവാഗും ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും ഒരു മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന 3 താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ഇതാദ്യമാണ്.

Exit mobile version